2018, ജനുവരി 4, വ്യാഴാഴ്‌ച

ഉദയാസ്തമനം


നേരം പുലരുമ്പോൾ
എത്ര കവിതകളാണ്
വീട്ടിലേക്ക് 
പടികയറി വരുന്നത്,
അരി ചേറി
പാറ്റിയെടുകുമ്പോൾ
അരിമണികളിൽ
എത്ര വിശപ്പിന്റെ വരികളാണ്
ഉയർന്നു പൊങ്ങുന്ന ,
മുറ്റമടിച്ച് കൂട്ടുന്ന
കരിയിലകളിൽ
എത്ര സങ്കടത്തിന്റെ
കവിതകളാണ്
കുമിഞ്ഞ് കൂടുന്നത്,
അടുപ്പിൻ ചൂടിൽ
ഉരുകിയൊലിക്കുന്ന
ചോറ്റു കലം ചൊല്ലും
തീയാൽ തീർത്ത
തീക്ഷണതയുടെയൊരു കവിത,
കരിപിടിച്ച കലത്തിന്റെ
പിറകിലുണ്ടതിനെ
കഴുകിയെടുക്കുന്ന
കവിതയുടെ പത്താമത്തെ വരി,
പൊട്ടിപ്പോയൊരു
പഴയ ചില്ല് പാത്രം
യൗവ്വനത്തിന്റെ
വിസ്മയ കവിത ചൊല്ലി
ചവറ്റുകൂനയിലേക്കൊതുങ്ങി തുടങ്ങി,
തുടച്ച് മിനുക്കിയ
തറയുണങ്ങുമ്പോൾ
കേൾക്കാം
വേദനയാൽ കരയുന്ന
നിരവധി കവിതകൾ,
ഉച്ചയൂണിൽ
വിളമ്പിയ ചമ്മന്തിയ്ക്
രഹസ്യമായി
പറയാനുണ്ട്
ചതഞ്ഞരഞ്ഞ
ഒരുചോദ്യ കവിത,
ഉരുട്ടിൽ
വെളിച്ചം തെളിയുമ്പോൾ
വീട്ടിൽ
നന്മയുടെ കവിതകൾ
അനന്തമായ് കേൾക്കാം,
എല്ലാം കഴിഞ്ഞ്
അവസാനവരിയും തീർത്ത്
പായ വിരിപ്പിലേക്കൂളിയുടുമ്പോൾ
മറ്റൊരു കവിത തുടങ്ങുകയായിരിക്കും.
ഷാജു അത്താണിക്കൽ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ